Tuesday, August 18, 2009

രണ്ടു കവിതകള്‍-ജയന്‍ എടക്കാട്


പൂജ.
എന്റെ ക്ഷേത്രത്തില്‍
എന്റെ കസേരയുടെ കൈത്താങ്ങിനെ
ഞാന്‍ പൂജിക്കുന്നു.
അതിന്റെ മിനുസം
എന്നെ സന്തോഷിപ്പിക്കുന്നു.
സന്തോഷം
പ്രണയത്തിലേയ്ക്കും
പ്രാര്‍ത്ഥനയിലേക്കും
ത്യാഗത്തിലേക്കും
സ്നേഹത്തിലേക്കും
രതിയിലേക്കും കൊണ്ടുപോകുന്നു.
പിന്നെ,
എന്റെ കസേരയുടെ മിനുസ്സമുള്ളകൈത്താങ്ങ്
എന്നെ എനിയ്ക്ക് തിരികെ തന്നു മടങ്ങുന്നു.


ജനാല.

ചുവരുകള്‍ക്കിടയിലിരുന്ന്
രാത്രികളില്‍
അകത്തു നിറഞ്ഞ വെളിച്ചത്തെ
പുറത്തെ മുറ്റത്ത്
ഒരുപ്രകാശചതുരം കൊളുത്തിടുന്നു.

അതിന്റെ അഴികളെല്ലാം -
ഇരുട്ടിന്റേതായിരുന്നു.

ഇത്രയും വരികള്‍ നിങ്ങള്‍ക്കു
കൌതുക മുണ്ടാക്കുന്നുവോ?
കൌതുകം ആനന്ദമാണെന്നൊരു
പഴമൊഴിയുണ്ടായിരുന്നെങ്കില്‍
നിങ്ങള്‍ ആനന്ദവേട്ടയ്ക്കിറങ്ങിയ
ജീവിയല്ലെ

അതുകൊണ്ടല്ലെ ഈരചന
വായിക്കാനെത്തിയത്.